കൊച്ചി: കുടുംബശ്രീയുടെ അമൃതം ന്യൂട്രിമിക്സ് ഉടൻ ലക്ഷദ്വീപിലും ലഭ്യമാകും. പാക്കറ്റിന് 122 രൂപ നിരക്കില്‍ 390 കിലോ ന്യൂട്രിമിക്സാണ് അടുത്ത മാസം ആദ്യം കയറ്റി അയയ്ക്കുക. ആവശ്യം അറിയിച്ചുകൊണ്ട് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ക്കു ലക്ഷദ്വീപ് വനിതാ-ശിശു വികസന വകുപ്പ് കത്ത് നല്‍കിയിരുന്നു. നിലവില്‍ ഒരു തവണത്തെ ഓര്‍ഡറാണ് ലഭിച്ചിരിക്കുന്നത്. ഭാവിയില്‍ കൂടുതല്‍ അളവില്‍ ഉത്പന്നം ആവശ്യമാകുമെന്നാണ് പ്രതീക്ഷ.
ലക്ഷദ്വീപിലെ അഗത്തി, അമിനി, ആന്ത്രോത്ത്, ബിത്ര, ചെറ്റ്ലത്ത്, കാഡ്മത്ത്, കല്പെനി, കവരത്തി, കില്‍ത്താന്‍, മിനികോയ് ദ്വീപുകളിലെ സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും ഇതു വിതരണം ചെയ്യും. ഓരോ ദ്വീപിലേക്കും ആവശ്യമായ ന്യൂട്രിമിക്സിന്റെ അളവ് കുടുംബശ്രീക്ക് നല്‍കിയിട്ടുണ്ട്.
എറണാകുളം ജില്ലയിലെ തെരഞ്ഞെടുത്ത ന്യൂട്രിമിക്സ് യൂണിറ്റുകള്‍ മുഖേനയാണ് ലക്ഷദ്വീപിലേക്ക് വിതരണം ചെയ്യുന്നതിനാവശ്യമായ ന്യൂട്രിമിക്സ് തയാറാക്കുന്നത്. യൂണിറ്റുകള്‍ സമ്പുഷ്ടീകരിച്ച ന്യൂട്രിമിക്സ് പ്രത്യേകം പായ്ക്കറ്റുകളിലാക്കി കൊച്ചിയിലെ വെല്ലിംഗ്ടണ്‍ ഐലന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസിലെത്തിക്കും. അവിടെനിന്നു ലക്ഷദ്വീപിലേക്കും.
സംയോജിത ശിശുവികസന സേവന പദ്ധതിയിൽ വികസിപ്പിച്ചതും ആറു മാസം മുതല്‍ മൂന്നു വയസുവരെയുള്ള കുട്ടികള്‍ക്ക് അങ്കണവാടികള്‍ വഴി വിതരണം ചെയ്യുന്നതുമായ പൂരക പോഷകാഹാരമാണ് അമൃതം ന്യൂട്രിമിക്സ്.
കേന്ദ്രസർക്കാർ പദ്ധതിയായ ടേക്ക് ഹോം റേഷന്‍ സ്ട്രാറ്റജി (ടിഎച്ച്ആര്‍എസ്) പ്രകാരം കേരള സര്‍ക്കാരിനു കീഴില്‍ വനിതാ-ശിശു വികസന വകുപ്പ്, ഫുഡ് കോര്പറേഷന് ഓഫ് ഇന്ത്യ, തദ്ദേശസ്ഥാപനങ്ങള്‍ എന്നിവയുമായി സഹകരിച്ച് കുടുംബശ്രീ നടപ്പാക്കുന്ന പദ്ധതിയാണിത്.
നിലവില്‍ സംസ്ഥാനത്താകെ 241 കുടുംബശ്രീ യൂണിറ്റുകള്‍ വഴി പ്രതിവര്‍ഷം 20,000ലധികം ടണ്‍ ഭക്ഷ്യമിശ്രിതം ഉത്പാദിപ്പിക്കുന്നുണ്ട്. ഇതുവഴി ഏകദേശം 150 കോടി രൂപയുടെ വിറ്റുവരവാണ് യൂണിറ്റ് അംഗങ്ങളായ സ്ത്രീകള്‍ നേടുന്നത്.